My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday, 29 October 2018

പുലയനാർകോട്ട എന്നു കേട്ടിട്ടില്ലേ

പുലയനാർകോട്ട എന്നു കേട്ടിട്ടില്ലേ??
അതിന്റെ ചരിത്രം അറിയണം എങ്കിൽ പുലയമഹാറാണിയായ കോതറാണിയെ അറിയണം കോതറാണിയുടെ മകൾ ആതിരാറാണിതമ്പുരാട്ടിയെ അറിയണം, പുലയറാണിയായ ആതിരാറാണിയെ മോഹിച്ച സവർണ്ണനായ അറ്റിങ്ങൾ രാജാവിനെ അറിയണം,

പുലയരാജവംശത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു കോതറാണി. . ഏകദേശം നാല്‌ നൂറ്റാണ്ടുകൾക്കുമുമ്പ്‌ കൊക്കോതമംഗലം അടക്കിവാണിരുന്ന, കോതറാണിയുടെ സഹോദരനായിരുന്ന പുലയനാർകോട്ട രാജാവിന്റേതായിരുന്നു നമ്മുടെ അനന്തപുരിയിലെ ഇന്നത്തെ പഴയ പുലയനാർ കോട്ട. കോട്ടയുടെ  അവശിഷ്ടങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അനാസ്ഥ കാരണം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്നവിടെ ദക്ഷിണ മേഖലാ എയർ കമാന്റുമാരും കടകംപളളി ഹൗസിങ്‌ കോളനിക്കാരും ഹെൽത്ത്‌ സർവീസുകാരും മെഡിക്കൽ കോളേജിന്റെ ഒരു ആശുപത്രി എന്നിവയാണു സ്ഥിതി ചെയ്യുന്നത്‌,
336 ഏക്കർ വരുന്ന പുലയനാർ കോട്ട പണ്ട്‌  പുലയരുടെ ആസ്ഥാനമായിരുന്നു. ഇതിനു സമീപത്തുളള സവർണ്ണജാതിക്കാർക്കും നാട്ടുപ്രമാണിമർക്കും കോതറാണിയെ അനുസരിക്കുകയേ നിവർത്തിയുണ്ടായിരുന്നുളളു,
കൊല്ലിനും കൊലയ്ക്കും അവകാശമുണ്ടായിരുന്ന കോതറാണി സവർണരുടെ പേടിസ്വപ്നമായിരുന്നു. അതിനാൽ അക്കാലത്ത്‌ സവർണപ്രമാണിമാർ കോതറാണിയോട്‌ കടുത്ത അസൂയയിലും സ്പർധയിലുമാണ്‌ കഴിഞ്ഞിരുന്നത്‌. ചേരരാജവംശത്തിലെ അവസാന കണ്ണിയായ ആറ്റിങ്ങൽ രാജാവ്‌ കോക്കോതമംഗലത്തെ ചില കരപ്രമാണിമാരായ നായൻമാരുമായി ചേർന്ന്‌ കൊക്കോതമംഗലത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയിരുന്നു.

പുലയ പ്രതാപത്തിന്റെ പ്രതീകമായ കൊക്കോതമംഗലം കോട്ടയുടെ ചരിത്രാവശിഷ്ടങ്ങൾ നെടുമങ്ങാട്ടുനിന്നും മൂന്ന്‌ കിലോമീറ്റർ അകലെ ഉഴമലയ്ക്കൽ വില്ലേജിലാണുളളത്‌. കൊറ്റമലക്കുന്നിന്റെ നെറുകയിലുളള കൊക്കോതമംഗലം കോട്ടയുടെ മതിൽ കാലപ്പഴക്കംകൊണ്ട്‌ അങ്ങിങ്ങായി ഇടിഞ്ഞുപോയിട്ടുണ്ടെങ്കിലും നാല്‌ നൂറ്റാണ്ടുകളെ അതിജീവിച്ച കോട്ട ഇന്നും തലയുയർത്തി നിൽക്കുന്നു.
കോതറാണി താമസിച്ചിരുന്ന കൊട്ടാരക്കെട്ടുകളും കോട്ടമതിലും നശിച്ചുകൊണ്ടിരിക്കുകയാണെങ്കിലും കാലത്തിന്‌ മായ്ക്കാൻ കഴിയാത്ത വീരസ്മരണകൾ ഉണർത്തുന്ന കൊക്കോതമംഗലം കോട്ടയും കൊട്ടാരാവശിഷ്ടങ്ങളും ഇന്നും ചരിത്രാവശിഷ്ടമായി നിലനിൽക്കുന്നു. കോതറാണിയുടെ ഭരണത്തോടുകൂടിയാണ്‌ ഇളവളളുവനാടിന്‌ കോക്കോതമംഗലം എന്ന്‌ പേരുണ്ടായത്‌. കൊക്കോതമംഗലം റോഡിലൂടെ യാത്രചെയ്താൽ കൊറ്റമലയിലെത്താം.

ജസ്റ്റിസ്‌ പി രാമൻ തമ്പി തയാറാക്കി 1916ൽ സമർപ്പിച്ച കുടിയാൻ റിപ്പോർട്ടിൽ കോതറാണിയുടെ പുത്രി ആതിരറാണിയുടെ തെരണ്ടു കല്യാണത്തെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.
കരപ്രമാണിക്കാർക്ക്‌ നൽകിയ ആ തിട്ടൂരം ഇങ്ങനെ ആജ്ഞാപിക്കുന്നു. ‘രാജകുമാരിയുടെ തെരണ്ടു കല്യാണത്തിൽ സഹകരിക്കുകയും വേണ്ട ഒത്താശകൾ നൽകുകയും ചെയ്യണം, അല്ലാത്തപക്ഷം അവരെ പുല്ലോടെ, പുരയോടെ കല്ലോടെ, കരയോടെ ചോദ്യം ചെയ്യുന്നതാണ്‌!’
രാജകുമാരിയുടെ ആജ്ഞ കരപ്രമാണിമാർ ശിരസാ അനുസരിച്ചുവെങ്കിലും ഇത്തരം ആജ്ഞകൾ സവർണ്ണരിലെയും കരപ്രമാണിമാർക്കും സഹിച്ചില്ല, അവരിലെ പ്രതികാരാഗ്നി ആളിക്കത്തിക്കൊണ്ടിരുന്നു.

ഒരിക്കൽ ആറ്റിങ്ങൽ നിന്നുളള കുറെ കൊശവൻമാർ കൊക്കോതമംഗലം കൊട്ടാരത്തിലെത്തി മൺപാത്ര വിൽപ്പന നടത്തി. കൊശവരിൽനിന്നം പാത്രങ്ങൾ വാങ്ങിയത്‌ കോതറാണിയുടെ സുന്ദരിയായ മകൾ ആതിരകുമാരിയായിരുന്നു. പാത്രങ്ങൾക്ക്‌ പകരം നെല്ലായിരുന്നു അളന്നുകൊടുത്തത്‌. കൊശവൻമാർ വീട്ടിൽ ചെന്ന്‌ നെല്ലളക്കുമ്പോൾ അതിൽ ആറടി നീളമുളള ഒരു തലമുടി കണ്ടു. നീളംകൂടിയ ഈ തലമുടിയുടെ വിവരം ആറ്റിങ്ങൽ കൊട്ടാരത്തിലുമെത്തി.രാജകുമാരിയുടെ തലമുടിയിലൂടെ അനുരാഗമുദിച്ച തമ്പുരാൻ തലമുടി സ്വർണച്ചെപ്പിൽ സൂക്ഷിച്ചു. ഒടുവിൽ ആറ്റിങ്ങൽ രാജാവ്‌ കോതറാണിയുടെ പുത്രിയെ വിവാഹം ചെയ്യാനാഗ്രഹിച്ചുകൊണ്ട്‌ നീട്ടുകൊടുത്തുവിട്ടു. നീട്ട്‌ സ്വീകരിച്ച റാണി ആതിരയുമായുളള വിവാഹത്തിന്‌ സാധ്യമല്ലെന്ന്‌ അറിയിച്ചു. അങ്ങനെ അവർണ്ണയെ കറുത്തവളെ മോഹിച്ച സവർണ്ണ രാജാവിനു മുഖത്തേറ്റ അടിയായി മാറി കോതറാണിയുടെ തീരുമാനം,
വിവരം ഗ്രഹിച്ച തമ്പുരാന്‌ കലികയറി. ആറ്റിങ്ങൽ രാജാവ്‌ കൊക്കോതമംഗലത്തെ ആക്രമിച്ചു. കോതറാണിയും രാജ്യത്തുടനീളം സൈന്യശേഖരം നടത്തി. കിടങ്ങുകളിലെല്ലാം മുതലകളെ നിറച്ചു. കോട്ടക്കുളളിലും പുറത്തും മദയാനകളെ നിർത്തി. വേട്ടനായ്ക്കളെ തുറന്നുവിട്ടു. മല്ലയുദ്ധ വീരൻമാർ കോട്ടയ്ക്ക്‌ കാവൽനിന്നു. കോതറാണിയും മകൾ ആതിരറാണിയും സൈന്യത്തിന്‌ നേതൃത്വം കൊടുത്തു. ദിവസങ്ങളോളം ഘോരയുദ്ധം നടന്നു. ഇരുപക്ഷത്തും ആൾനാശമുണ്ടായി. ഒടുവിൽ കരപ്രമാണിമാർ ചെറ്റകൾ ചതിച്ചു. റാണി ഒറ്റപ്പെട്ടു. വിവരം ഗ്രഹിച്ച റാണിയുടെ സഹോദരൻ പുലയനാർ കോട്ട രാജാവ്‌ തന്റെ സൈന്യങ്ങളെ അയച്ചു ആറ്റിങ്ങൽ രാജാവിന്റെ മറവപ്പടയുമായി ഏറ്റുമുട്ടുകയും ആറ്റിങ്ങൽ കൊട്ടാരം തീവയ്ക്കുകയും ചെയ്തു.
ഇതിനിടെ കോതറാണിയെ മറവപ്പടകൾ നെടുമങ്ങാടിന്‌ സമീപംവച്ച്‌ ഒരു വൻമരം മുറിച്ചുവീഴ്ത്തി കൊലപ്പെടുത്തി. മകൾ ആതിരറാണി അവിടെനിന്നും രക്ഷപ്പെട്ട്‌ കുതിരപ്പുറത്ത്‌ അമ്മാവന്റെ പുലയനാർ കോട്ടയിൽ എത്തി. അപ്പോഴേക്കും ആറ്റിങ്ങൽ സൈന്യം പുലയനാർ കോട്ട വളഞ്ഞു. രാജകുമാരിയെ ജീവനോടെ പിടിച്ചുകൊണ്ട്‌ ചെല്ലണമെന്നായിരുന്നു കൽപ്പന. പിടിക്കപ്പെട്ടാൽ ജീവിതകാലം മുഴുവൻ ആറ്റിങ്ങൽ രാജാവിന്റെ വെപ്പാട്ടിയായി കഴിയേണ്ടിവരുമെന്ന്‌ ഉറപ്പായിരുന്നു. ഒടുവിൽ മാനം രക്ഷിക്കാൻ ആ പുലയ രാജകുമാരി കുതിരയോടൊപ്പം മുതലകൾ നിറഞ്ഞ കിടങ്ങിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ്‌ ചരിത്രം.

No comments: