കോവളം കൊട്ടാരം
കേരള ഹൈക്കോടതി വിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായ 4.13 ഹെക്റ്റര്‍ സ്ഥലത്തിന്റെയും കൈവശാവകാശം ആര്‍.പി. ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അധികാരപ്പെട്ട കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കൈവശാവകാശം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.
തിരുവിതാംകൂര്‍ രാജ്യകുടുംബത്തിന്റെ ഉടമസ്ഥതയിലുളള കൊട്ടാരവും അനുബന്ധ ഭൂമിയും 1962ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 1970ല്‍ കൊട്ടാരവും ഭൂമിയും ഇന്ത്യാ ഗവണ്‍മെന്‍റിന്റെ വിനോദസഞ്ചാര വകുപ്പിന് കൈമാറി. ഐ.റ്റി.ഡി.സിയുടെ അശോക ബീച്ച് റിസോര്‍ട്ട് 2002 വരെ ഇവിടെ പ്രവര്‍ത്തിച്ചു. എന്നാല്‍ സ്വകാര്യവല്‍കരണത്തിന്റെ ഭാഗമായി കൊട്ടാരവും സ്ഥലവും 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ ലീല വെന്‍ച്വര്‍ ലിമിറ്റഡിന് വിറ്റു. പൈതൃകസ്മാരകമായി കൊട്ടാരം നിലനിര്‍ത്തണമെന്ന രാജ്യകുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് 2004ല്‍ കൊട്ടാരവും അനുബന്ധഭൂമിയും ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. അതിനു മുമ്പ് ലീല ഗ്രൂപ്പ് ഈ വസ്തു എം.ഫാര്‍ ഹോട്ടലിനു വിറ്റിരുന്നു. എം.ഫാര്‍ ഗ്രൂപ്പിന്റെ ഹര്‍ജി പരിഗണിച്ച് ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവുകള്‍ 2005ല്‍ ഹൈക്കോടതി റദ്ദാക്കി. ഇതിനെ തുടര്‍ന്ന് കൊട്ടാരം ഏറ്റെടുക്കാന്‍ 2005 ആഗസ്റ്റില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് 2011-ല്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും ഹൈക്കോടതി തളളി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ 2016ല്‍ നിരസിക്കപ്പെട്ടു. എംഫാര്‍ ഗ്രൂപ്പില്‍നിന്നാണ് കൊട്ടാരവും അനുബന്ധ സ്ഥലവും ആര്‍പി ഗ്രൂപ്പ് ഏറ്റെടുത്തത്.
ഹൈക്കോടതിവിധി അനുസരിച്ച് വസ്തു കൈമാറാത്തതിനെതിരെ ആര്‍പി ഗ്രൂപ്പ് കോടതിയലക്ഷ്യത്തിന് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമവകുപ്പിന്റെ ഉപദേശം തേടുകയുണ്ടായി. സുപ്രീംകോടതി സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ തളളിയ സാഹചര്യത്തില്‍ വീണ്ടും അപ്പീലിന് സാധ്യതയില്ലെന്നാണ് നിയമ വകുപ്പും അഡ്വക്കേറ്റ് ജനറലും അഭിപ്രായപ്പെട്ടത്. ഇതെല്ലാം കണക്കിലെടുത്താണ് പിന്നീട് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാനുളള അവകാശം നിലനിര്‍ത്തികൊണ്ട് കൊട്ടാരവും അനുബന്ധ ഭൂമിയും ആര്‍പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനിച്ചത്.
No comments:
Post a Comment