My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Saturday 17 March 2018

ചരിത്ര താളുകളിലെ മാവേലിക്കര

ചരിത്ര താളുകളിലെ മാവേലിക്കര
¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤

പൌരാണികമായ പ്രത്യേകതകളാല്‍ സമ്പന്നമാണ്  മാവേലിക്കര. എന്നാല്‍ ചരിത്രത്തില്‍ നാനൂറ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് എഴുതപ്പെട്ട ലിഖിതങ്ങള്‍ ഒന്നും തന്നെയില്ല എന്നത് ചരിത്രാന്വേഷണ കുതുകികള്‍ക്ക് നിരാശപകരുന്ന
വാര്‍ത്തതന്നെയാവാം.

400 വര്‍ഷം മുമ്പേ മാവേലിക്കര പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്
ഒരു ചരിത്ര പുസ്തകത്തിലോ, പൌരാണികമായ ലിഖിതങ്ങളിലോ അല്ലെന്നുള്ളതും കൌതുകമുണര്‍ത്തുന്ന വസ്തുതതന്നെയാണ്.
ഏകദേശം 400 വര്‍ഷത്തോളം പഴക്കം കല്‍പ്പിക്കപ്പെട്ടിട്ടുള്ള ''കണ്ടിയൂര്‍മറ്റം പടപ്പാട്ടിലാണ് '' ഏറ്റവും പഴയ മാവേലിക്കര പരാമര്‍ശം കാണാന്‍ കഴിയുക.

അറിയപ്പെടുന്ന മാവേലിക്കരയുടെ ചരിത്രം തുടക്കമിട്ടിരിക്കുന്നത് മഠത്തിക്കൂര്‍ രാജവംശത്തിന്റെ അധിപനായ ''മാവേലി '' രാജാവില്‍ നിന്നാണ്(പുരാണപ്രസിധനായ മഹാബലി അല്ല ).
മാവേലിയാല്‍ ഭരിക്കപ്പെട്ടിരുന്ന ദേശം(മാവേലിയുടെ നാട് ) എന്ന നിലയിലാണ് ഈ പ്രദേശത്തിന് മാവേലിക്കര എന്ന പേരു കിട്ടിയത് എന്ന്  പറയുന്നു.

മഠത്തിങ്കൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടിരുന്നത് കമ്പവും കൂടല്ലൂരും ആയിരുന്നു.ഈ രാജ്യം ഏതാണ്ട് മദ്ധ്യതിരുവിതാംകൂര്‍ വരെ നീണ്ടുകിടന്നിരുന്നു..

അതിനു ശേഷം ഈ പ്രദേശങ്ങള്‍ ഓടനാട് എന്ന രാജ്യത്തിന്റെ ഭാഗമായി മാറി. ഈ രാജ്യത്തെ ഓണാട്ടുകര എന്നും അറിയപ്പെട്ടിരുന്നു. ഓണാട്ടുകരയുടെ ഭാഗങ്ങള്‍ ആയിരുന്നു ദേശിംഗനാട് (ഇന്നത്തെ കൊല്ലം) അതിനോടൊപ്പം മാടത്തുംങ്കൂര്‍ (ഇന്നത്തെ മാവേലിക്കര) മരുതൂര്‍കുളങ്ങര
(ഇന്ന കരുനാഗപ്പള്ളി) കാര്‍ത്തികപള്ളി ഏന്നീരാജ്യങ്ങള്‍.  ഓടനാട്  രാജവംശത്തിന്റെ
അധീനതയിലായിരുന്ന ഈ
രാജ്യത്തിന്റെ ആദ്യ തലസ്ഥാനം കണ്ടിയൂര്‍ മറ്റം ആയിരുന്നു. പിന്നീട് എരുവയും അതിനു ശേഷം കൃഷ്ണപുരവുമായി. പക്ഷെ 1746 ല്‍ മാര്‍ത്താണ്ട‌വര്‍മ്മ മഹാരാജാവ് ഓണാട്ടുകരയെ തിരുവിതാംകൂറിന്റെ ഭാഗമാക്കി
തീര്‍ത്തു.

ഓണാട്ടുകര നാലു കോവിലകങ്ങള്‍ ചേര്‍ന്ന ഒരു പ്രദേശമായിരുന്നു. പേരകത്ത്, ചേറായി, പുതിയിടത്ത്, പഴയിടത്ത് എന്നിവ ആയിരുന്നു ആ കോവിലകങ്ങള്‍. പിന്നീട് ഓണാട്ടുകര വിഭജിച്ച് രണ്ട്
ദേശങ്ങളായി മാറുകയുണ്ടായി. അതില്‍ ഒരു ഭാഗം വേണാട് രാജ്യവുമായി ലയിക്കുകയുണ്ടായി. മറ്റൊന്ന് കായംകുളം എന്ന
രാജ്യമായി തുടര്‍ന്നു.

1737ല്‍ രാമയ്യന്‍ വേണാടിന്റെ ദളവയായി വാഴിക്കപെട്ടു. ഈ സമയത്തു തന്നെ അച്ചുത വാര്യര്‍ എന്ന കായംകുളത്തിന്റെ
പടത്തലവന്‍ രാമയ്യന്‍ ദളവയാല്‍ കൊലചെയ്യപ്പെട്ടു.
ഇത് കായംകുളത്തേയും വേണാട് രാജ്യത്ത് ലയിക്കാന്‍ പ്രേരിപ്പിച്ചു. ദളവ പിന്നീട് മാവേലിക്കരയെ ഒരു പ്രമുഖ വ്യാപാര കേന്ദ്രമാക്കി ഉയര്‍ത്തുകയും ചെയ്തു. രാമയ്യന്റെ കാലത്താണ് പ്രസിദ്ധമായ മാവേലിക്കര പണ്ടകശാല സ്ഥാപിക്കപ്പെട്ടത്.

1753 ല്‍ തിരുവിതാങ്കൂര്‍ രാജ്യം ഡച്ചുകാരുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. ഡച്ചുകാര്‍ ഒരിക്കലും തിരുവിതാംകൂറിനെ ആക്രമിക്കില്ല എന്ന ആ ഉടമ്പടി ഒപ്പിട്ടത് മാവേലിക്കരയില്‍ വച്ചായിരുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഡച്ചുകാര്‍ ഒരു സ്തംഭ വിളക്കു മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സംഭാവന നല്‍കുകയുണ്ടായി. ഇന്നും പ്രൌഡിയോടെ നിലനില്‍ക്കുന്ന ഈ വിളക്കില്‍ ഒരു ഡച്ച് പട്ടാളക്കാരന്‍ തന്റെ തോക്ക് താഴേക്ക് ചൂണ്ടി നില്‍ക്കുന്ന ഒരു പ്രതിമയും കാണാന്‍ കഴിയും.

രാമയ്യന്‍ ദളവ മാവേലിക്കരയില്‍ ഒരു കോട്ടയും സ്ഥാപിക്കുകയുണ്ടായി. വേലുതമ്പി ദളവയുടെ കാലശേഷം 1809ല്‍ ബ്രിട്ടീഷ് ഭരണാധികാരിയായ ലോര്‍ഡ് മക്കല്ലം ഈ കോട്ട തകര്‍ത്തു കളഞ്ഞു. മാവെലിക്കര പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം ഇന്ന് കോട്ടക്കകം എന്ന പേരില്‍ അറിയപ്പെടുന്നു. മാവെലിക്കര ശ്രീ കൃഷണ ക്ഷേത്രത്തോട് വളരെ
അടുത്തായി തന്നെ രാജ പ്രൌഡിയോടെ ദളവാ മഠവും സ്ഥിതി ചെയ്യുന്നു.

മാവേലിക്കരയോടുള്ള അമിത സ്നേഹം കാരണം
ശ്രീമൂലം തിരുന്നാള്‍ ബാലരാമവര്‍മ്മ തമ്പുരാന്‍ ഇവിടെ നിന്ന് രണ്ട് പാണിഗ്രഹണം നടത്തുകയുണ്ടായി. അതില്‍ മൂത്ത ആള്‍ സേതു ലക്ഷ്മീഭായി തമ്പുരാട്ടി പിന്നീട് തിരുവിതാംകൂറിന്റെ റീജന്റ് (രാജപ്രതിനിധി) റാണി ആയി ഭരിക്കുകയുണ്ടായി. ഇളയയാള്‍ സേതു പാര്‍വ്വതീ ഭായി - ഇവരുടെ മകനാണ് പിന്നീട്
അതിപ്രശസ്തനായ തിരുവിതാംകൂറിന്റെ അവസാനത്തെ രാജാവായ ശ്രീ ചിത്തിരതിരുനാള്‍.

വളരെ പ്രശസ്തമായ ഉണ്ണിയാടി ചരിതം, ഉണ്ണുനീലി സന്ദേശം എന്നീ മഹാകാവ്യങ്ങളില്‍ ഓടനാടിനെകുറിച്ചും,
കണ്ടിയൂരിനെ കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചു കാണുന്നു. ആ കാലത്ത് മാവേലിക്കരയില്‍ നിലനിന്നിരുന്ന പ്രസിദ്ധമായ കാര്‍ഷിക സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി നിലനില്‍ക്കുന്ന പലതരം ഉത്സവങ്ങള്‍ വര്‍ണാഭമായി ഇന്നും ആഘോഷിച്ചു വരുന്നു.

പിന്നീട് ബുദ്ധസംസ്കാരം മാവേലിക്കരയിലേക്ക് സന്നിവേശിക്കപ്പെട്ടു. ആ കാലത്ത് മാവേലിക്കരയില്‍ ആകെ ജനങ്ങളില്‍ ഏതാണ്ട് 90% ബുദ്ധമത വിശ്വാസികളായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെയും, അത് പകര്‍ന്ന സാംസ്കാരിക ഉന്നതിയുടെയും ശേഷിപ്പുകള്‍ ഇന്നും മാവേലിക്കരയില്‍ കണ്ടെത്താന്‍ സാധിക്കും.

പിന്നീട് കൃസ്തുമതം കടന്നു വന്നപ്പോള്‍ മറ്റേതു പ്രദേശങ്ങളേയും പോലെ മാവേലിക്കരയും അതിനെ അതിഗാഡമായി തന്നെ ആശ്ലേഷിക്കുകയുണ്ടായി.
വിവിധ മത, സംസ്കാരളെ സാംശീകരിച്ച് മാവേലിക്കര
അതിന്റെ തനതായ ഒരു സംസ്കാരിക പെരുമ തന്നെ തീര്‍ക്കുകയുണ്ടായി. അതാണ് മാവേലിക്കരക്ക് മറ്റു ദേശങ്ങളില്‍ നിന്നുള്ള വ്യത്യാസവും.

1934 ജാനുവരി പത്തൊന്‍പതിന് മഹാത്മാഗാന്ധി മാവേലിക്കരയില്‍ ഒരു പ്രസംഗം നടത്തുകയുണ്ടായി. അന്ന് മാവെലിക്കര തട്ടാരംബലം ചിത്രോത്സവ മന്ദിരത്തിലായിരുന്നു ഗാന്ധിജിക്കു താമസവും, ഭക്ഷണവും. അന്ന് കൂടിയ മഹാ‍ സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ തമ്പുരാന്‍, തട്ടാരംബലം രാമന്‍ പിള്ള, ശ്രീ ശുഭാനന്ദ ഗുരു എന്നീ പ്രമുഖരും പങ്കെടുത്തിരുന്നു. അന്ന് ഗാന്ധിജിയുടെ പ്രസംഗം മലയാളീകരിച്ചത് ശ്രീ മാന്നാര്‍ ഗോപാലന്‍ നായര്‍ ആയിരുന്നു.

ജന്മം കൊണ്ടോ, കര്‍മ്മം കൊണ്ടോ അനേകം പ്രമുഖ വ്യക്തികള്‍ക്ക് അവരുടെ പേര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ മാവേലിക്കരയുടെ സാംസ്കാരിക പെരുമ അവരെ സഹായിച്ചിട്ടുണ്ട്.

ഹിന്ദു കൃസ്ത്യന്‍ മതസ്തരുടെ ഐക്യത്തിനു പേരുകേട്ട ഈ മണ്ണില്‍ അതിന് ഉപോതബലകമായി എല്ലാവര്‍ഷവും ഒരു ചടങ്ങ് നടക്കാറുണ്ട്. മാവേലിക്കര പുതിയകാവ് ദേവീ ക്ഷേത്രത്തിലെ പുറത്തെഴുന്നെള്ളിപ്പ് എതിരേല്‍പ്പ് എന്നീ ഉത്സവ ആഘോഷങ്ങള്‍ തുടങ്ങുന്നത് പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ നിന്നാണെന്നുള്ളത് ഈ നൂറ്റാണ്ടിലെ അത്ഭുതമായി ഇന്നും തുടരുന്നു. നൂറ്റാണ്ടുകള്‍ മുന്‍പെ ആരംഭിച്ച ഈ ചടങ്ങ് മാവേലിക്കരയുടെ സാംസ്കാരിക പെരുമയുടെ മകുടോദാഹരണമായി ഇന്നും നിലനില്‍ക്കുന്നു.

മാവേലിക്കര താലൂക്കില്‍ പെടുന്ന ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചെട്ടികുളങ്ങര ദേവീ ക്ഷേത്രമാണ്..ഇവിടുത്തെ  കുംഭഭരണിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കെട്ടുകാഴ്ച്ച വര്‍ണമഴതീര്‍ക്കുന്ന ഒന്നു തന്നെയാണ്. ലോക പ്രശസ്ത കുത്തിയോട്ടം സംഘടിപ്പിക്കുന്നതും ഈ ക്ഷേത്രത്തില്‍ തന്നെ.

ദക്ഷിണ കാശി എന്ന പേരില്‍ പ്രസിദ്ധമായ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും മാവേലിക്കരയില്‍ തന്നെ.ലോക പ്രശസ്തമായ 108 ശിവ ക്ഷേത്രങ്ങളുടെ പട്ടികയില്‍ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ശ്രീകൃഷണ സ്വാമി കഷേത്രം, സരസ്വതീ  ക്ഷേത്രം തട്ടാരംമ്പലം പുതിയകാവ് ദേവീ ക്ഷേത്രം, ശ്രീ സുബ്രമണ്യ സ്വാമീ ക്ഷേത്രം തഴക്കര എന്നിവയാണ് മാവേലിക്കരയിലുള മറ്റ് പ്രമുഖ
ക്ഷേത്രങ്ങള്‍.

പുണ്യപുരാതനമായ മാവേലിക്കര സെന്റ് മേരീസ് കതീഡ്രല്‍ പള്ളി മാവേലിക്കരയിലെ ക്രിസ്ത്യന്‍ പാരമ്പര്യം വിളിച്ചറിയിക്കുന്നു. ഈ പള്ളിക്ക് 1000 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് ച്രിത്രകാരന്മാര്‍ അവകാശപ്പെടുന്നു. കാത്തോലിക്ക പള്ളി, CSI പള്ളി, മാര്‍ത്തോമാ പള്ളി, മലങ്കര കാത്തോലിക് പള്ളി എന്നിവയാണ് പ്രമുഖങ്ങളായ മറ്റ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍.

ഈ ദേവാലയങ്ങള്‍ക്ക് പുറമെ മാവേലിക്കരയുടെ മുസ്ലീം സമൂഹത്തിന്റെ പ്രതിനിധി എന്നവണ്ണം തലയെടുപ്പോടെ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു
തന്നെ മാവേലിക്കര ജുമാ മസ്ജിദും നിലകൊള്ളുന്നു.

പോളച്ചിറ കൊച്ചീപ്പന്‍ തരകന്‍, എ ആര്‍ രാജവര്‍മ്മ, ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ്, പടിഞ്ഞാറെ തലക്കല്‍ ജേക്കബ് കുര്യന്‍,
സി എം സ്റ്റീഫന്‍, പാറപ്പുറത്ത്, ചിത്രമെഴുത്തു കെ. എം വര്‍ഗ്ഗീസ്, ശ്രീ ശുഭാനന്ദ ഗുരു ദേവന്‍,
ടി കെ മാധവന്‍ എന്നിവര്‍ മാവേലിക്കരയുടെ പേര് ലോകത്തിന്റെ നേറുകയില്‍ എത്തിച്ച അനെകം പ്രമുഖരില്‍ ചിലര്‍ മാത്രം.

പ്രശസ്തമായ ബിഷപ്പ്‌മൂര്‍ കോളേജ്, രവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജ് എന്നിവ മാവേലിക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്. ഇതോടൊപ്പം ബിഷപ്പ് ഹോഡ്ജസ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ് ജോണ്‍സ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍, എം എസ് എസ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍
എന്നിവ കൂടാതെ
ഗവണ്മെന്റ് ഹൈയര്‍ സെക്കണ്ടറി സ്കൂളും മാവേലിക്കരയുടെ
വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.

ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസിപ്പാലിറ്റികളില്‍ ഒന്നാണ്. ഈ പേരില്‍ ഒരു അസംബ്ലി മണ്ഡലവും, ലോകസഭാ മണ്ഡലവും നിലവിലുണ്ട്. മാവേലിക്കരയില്‍ റെയില്‍‌വേ സ്റ്റേഷനുണ്ട്. ഏറ്റവും അടുത്ത വിമാനത്താവളം തിരുവനന്തപുരം
ആണ്.
അഡ്വ:സിനിൽ മുണ്ടപ്പള്ളി മാവേലിക്കര🙏

No comments: