My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Wednesday, 30 December 2015

ചെങ്കിസ് ഖാൻ.

ചെങ്കിസ് ഖാൻ.

ചരിത്രത്തിലുടനീളം രക്ത ദാഹികള്‍ ആയ ഒരുപാട് രാജാക്കന്മാരെയും ചക്രവര്‍ത്തികളെയും കാണാം. എന്നാല്‍ ആരായിരുന്നു അവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാള്‍? ആരായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അധിപന്‍? രണ്ടിനും ഒരുത്തരമേ ഉള്ളു. ചെങ്കിസ് ഖാന്‍. ആ പേര് നമുക്കൊക്കെ വളരെ സുപരിചിതം ആണെങ്കിലും അയാളുടെ ചരിത്രം അറിയുന്നവര്‍ വളരെ ചുരുക്കം ആയിരിക്കും. ഒരു സാധാരണ രാജാവിന്‍റെ ചരിത്രം ആണ് അയാള്‍ക്കും എങ്കില്‍ അത് ഇത്ര കഷ്ട്ടപെട്ട് ഇവിടെ എഴുതി ഇടേണ്ട കാര്യം ഇല്ല. പക്ഷെ ചെങ്കിസിന്റെത് അസാധാരണങ്ങളില്‍ അസാധാരണം ആയ ചരിത്രങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ഒരു ജില്ലയിലുള്ള ജനങ്ങളെ ഉപയോഗിച്ച് കാനഡയില്‍ തുടങ്ങി ബ്രസീല്‍ വരെ എത്തുന്ന ഒരു രാജ്യം ഉണ്ടാക്കുക എന്നാല്‍ അതൊരല്‍പ്പം അതിശയം നിറഞ്ഞ ചരിത്രം തന്നെ അല്ലെ?

ചൈനക്കും റഷ്യക്കും ഇടയില്‍ ഒഴിഞ്ഞു കിടക്കുന്ന പുല്‍ത്തകിടികളും കുന്നുകളും നിറഞ്ഞ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു രാജ്യമാണ് ഇന്നത്തെ മംഗോളിയ. എന്നാല്‍ ഇന്നത്തെ മംഗോളിയ എന്നാ രാജ്യം ചെന്ഗിസിനു മുന്പ് ഉണ്ടായിരുന്നില്ല. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രാകൃതമായ ചില ഗോത്രങ്ങള്‍ ആയിരുന്നു ആ പ്രദേശത്ത് ഉണ്ടായിരുന്നത്. അതിലൊരു ഗോത്രം മാത്രമായിരുന്നു മംഗോള്‍. ഇവരെ പോലെ തന്നെ പല ഗോത്രങ്ങളും ഉണ്ടായിരുന്നു. സാധാരണ പോലെ തന്നെ ഇവരെല്ലാം തമ്മില്‍ തമ്മില്‍ എപ്പോളും യുദ്ധവും നടന്നിരുന്നു. ഒരിക്കല്‍ മന്ഗോലുകളുടെ വര്‍ഗ ശത്രുക്കള്‍ ആയിരുന്ന ടാര്ട്ടാരുകളുമായി ഒരു നീണ്ട യുദ്ധം നടത്തി വിജയിച്ചു തിരിച്ചെത്തിയ മംഗോള്‍ സൈനിക തലവന്‍ ആയിരുന്ന യെസുഗയെ വരവേറ്റത് ഒരു സന്തോഷ വാര്‍ത്ത ആയിരുന്നു. തന്‍റെ ഭാര്യ ഊലെന്‍ ഒരു ആണ്‍ കുഞ്ഞിനു കൂടി ജന്മം നല്‍കിയിരിക്കുന്നു. (ചെങ്കിസ് ഖാന്‍റെ ജനനം ഏതു വര്ഷം ആയിരുന്നു എന്ന് കൃത്യമായി ഇന്നും അറിവില്ല 1162 ആയിരിക്കും എന്ന് കരുതുന്നു)

യുദ്ധത്തില്‍ താന്‍ തോല്‍പ്പിച്ചു ബന്ധനസ്ഥനാക്കി കൊണ്ട് വന്ന ടാര്ട്ടാര്‍ സൈനിക തലവന്‍റെ പേരായ “തിമുജിന്‍” എന്നാ നാമമാണ് യാസുഗ കുട്ടിക്ക് നല്‍കിയത് പ്രസവിച്ചു പുറത്തെടുത്ത കുഞ്ഞിന്‍റെ കയ്യില്‍ ഒരു ചോരക്കട്ട ഉണ്ടായിരുന്നു. അന്നത് വലിയ അത്ഭുദം ആയിരുന്നു. കുഞ്ഞു ഭാവിയില്‍ വലിയ പോരാളി ആകും എന്നവര്‍ വിശ്വസിച്ചു. പിതാവിനും അത് കൊണ്ട് തന്നെ അവനോടു അമിത വാത്സല്യം തോന്നി. സാധാരണ കുട്ടികളെ പോലെ തന്നെ ആയിരുന്നു തിമുജിന്റെയും ബാല്യം. മറ്റൊരു ഗോത്രത്തിലെ നേതാവിന്‍റെ മകനായ ജമുഗ ആയിരുന്നു അവന്‍റെ ഉറ്റ മിത്രം. പരസ്പരം ജീവന്‍ പോലും നല്‍കാന്‍ തയ്യാറാണെന്ന് അവര്‍ സത്യം ചെയ്തിരുന്നു. ഒമ്പതാം വയസില്‍ പിതാവിന്‍റെ ഒപ്പം അദ്ദേഹത്തിന്റെ സുഹൃത്തിനെ കാണാന്‍ പോയ തിമുജിന്‍ അവിടെ വച്ച് ഒരു പെണ്‍കുട്ടിയെ കണ്ടു ഇഷ്ട്ടപ്പെട്ടു. രണ്ടു പേരും വിവാഹിതരായി. ബോര്‍തെ എന്നായിരുന്നു പെണ്‍കുട്ടിയുടെ പേര്. (പില്‍ക്കാലത്ത്‌ ആയിരക്കണക്കിന് ഭാര്യമാര്‍ ഉണ്ടായിരുന്നു എങ്കിലും ബോര്ട്ടെ ആയിരുന്നു തിമുജിന്‍റെ പ്രേമ ഭാജനം, അവരുടെ പുത്രന്മാര്‍ ആണ് രാജ്യം ഭരിച്ചതും.)

തിമുജിനെ സുഹൃത്തിനു ഏല്‍പ്പിച്ചു യസുഗ മടങ്ങി. ബോര്ട്ടയും തിമുജിനും പക്ഷെ അധിക കാലം കഴിയാന്‍ സാധിച്ചില്ല. യസുഗയെ ടാര്ട്ടരുകള്‍ക്ക് വേണ്ടി ആരോ വിഷം കൊടുത്തു ചതിച്ചു കൊന്നു. ഭാര്യയെ പിതാവിനടുത്തു തന്നെ നിര്‍ത്തി മടങ്ങിയെത്തിയ തിമുജിനെ വരവേറ്റത് പക്ഷെ പഴയ സാഹചര്യങ്ങള്‍ ആയിരുന്നില്ല. തിമുജിന്‍റെ അമ്മയും മക്കളും പട്ടിണിയില്‍ ആയി. അച്ഛന്‍ ഇല്ലാത്ത പക്വതയെത്താത്ത കുട്ടികള്‍ ആയ മക്കള്‍ തമ്മില്‍ കലഹം പതിവായി. ശത്രുത മൂത്ത തിമുജിന്‍ ഒരിക്കല്‍ സ്വന്തം സഹോദരനെ തന്നെ വധിച്ചു. മക്കളുടെ തമ്മില്‍ തല്ലില്‍ നിവര്‍ത്തി കെട്ട അമ്മ ഒരിക്കല്‍ അഞ്ചു മക്കള്‍ക്കും ഓരോ കമ്പ് നല്‍കി. അത് ഒടിക്കാന്‍ പറഞ്ഞു. അവര്‍ അത് നിഷ്പ്രയാസം ഒടിച്ചു. പിന്നീട് അഞ്ചു കമ്പുകളും കെട്ടി. അത് ഒടിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഇത്തവണ എല്ലാവരും പരാജയപ്പെട്ടു. ഈ സംഭവം തിമുജിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ഒന്നിചു നിന്നാല്‍ മാത്രമേ രക്ഷയുള്ളൂ എന്നയാള്‍ മനസ്സിലാക്കി. (പില്‍ക്കാലത്ത്‌ സഹോദരനെ കൊന്നതില്‍ അദ്ദേഹം പശ്ചാതപിച്ചിരുന്നു.) തിമുജിനെ സ്വന്തം ഗോത്രം കയ്യൊഴിഞ്ഞു എങ്കിലും ശത്രുക്കള്‍ക്ക് അവനെ വേണമായിരുന്നു. യസുഗയുടെ കുടുംബത്തെ അവര്‍ വേട്ടയാടി. തിമുജിനെ പിടി കൂടി അടിമയാക്കി. കൌമാരത്തിന്റെ നല്ലൊരു പങ്കു തിമുജിന്‍ അടിമ ജീവിതം നയിച്ചു. പക്ഷെ ഒരു രാത്രി കാവല്‍ക്കാരന്‍ അവനോടു സഹതാപം കാണിച്ചു. അവിടെ നിന്നും ചാടി മടങ്ങിയെത്തിയ തെമുജിന്‍ വളരെ വേഗം പ്രശശ്തനായി. യോദ്ധാക്കളുടെ ഒരു ചെറു സംഘം ഉണ്ടാക്കിയ അവന്‍ മറ്റൊരു യസുഗയായി പെട്ടെന്ന് വളര്‍ന്നു. അമ്മയെയും ഭാര്യയെയും കൊണ്ട് വന്നു. തെമുജിന്റെ ശത്രുക്കള്‍ പക്ഷെ വീണ്ടും അയാളെ ആക്രമിച്ചു. എണ്ണത്തില്‍ വളരെ കുറവായിരുന്നതിനാല്‍ തെമുജിന്‍ കാട്ടിലേക്ക് പലായനം ചെയ്തു. തെമുജിന്റെ ഭാര്യയെ അവര്‍ പിടിച്ചു കൊണ്ട് പോയി. തെമുജിനു ചേര്‍ന്ന പത്നി ആയിരുന്നു ബോര്‍ട്ട അവള്‍ ശത്രു പാളയത്തില്‍ ചെന്ന് ഭര്‍ത്താവിനു വേണ്ടി ചാര പണി ചെയ്യാന്‍ തുടങ്ങി. ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കില്ലെന്ന് വിശ്വസിച്ച ബോര്ട്ടക്ക് തെറ്റിയില്ല. മിന്നല്‍ ആക്രമണത്തിലൂടെ ഭാര്യയെ തെമുജിന്‍ മോചിപ്പിച്ചു. ടാര്ട്ടരുകളെ വംശ നാശം വരുത്തേണ്ടത് തങ്ങളുടെ സ്വൈര്യ ജീവിതത്തിനു അനിവാര്യം ആണെന്ന് മന്ഗോലുകള്‍ ആദ്യമേ വിശ്വസിച്ചിരുന്നു. ടാര്ട്ടാരുകളോട് കുടിപക ഉണ്ടായിരുന്ന തെമുജിനു കീഴില്‍ അവര്‍ അണി നിരന്നു.തെമുജിന്റെ ആദ്യത്തെ പടയോട്ടം ആയിരുന്നു അത്. ഭീകരമായ യുദ്ധത്തിനൊടുവില്‍ ടാര്‍ട്ടാരുകള്‍ പരാജയപ്പെട്ടു. പക്ഷെ മടങ്ങി പോകാന്‍ തെമുജിന്‍ തയ്യാറായില്ല. ഇനിയൊരു ടാര്ട്ടര്‍ പോലും ഉണ്ടാകാത്ത വിധം ആ ഗോത്രത്തെ ഭൂ മുഖത്ത് നിന്ന് തുടച്ചു നീക്കാന്‍ തെമുജിന്‍ ഉത്തരവിട്ടു. സ്ത്രീകളും പിഞ്ചു കുട്ടികളും ഉള്‍പ്പെടെ സകലരെയും മന്ഗോലുകള്‍ കശാപ്പു ചെയ്തു. അതൊരു തുടക്കം മാത്രം ആയിരുന്നു. വരാനിരിക്കുന്ന ചോര കടലില്‍ ചേരാന്‍ ഉള്ള പുഴ ആയിരുന്നു അത്.

ടാര്ട്ടാരുകളുടെ വംശ ഹത്യയിലൂടെ തെമുജിന്‍ മന്ഗോലുകള്‍ക്കിടയില്‍ അനിഷേദ്യ നേതാവായി മാറി. എന്നാല്‍ മറ്റു ഗോത്രങ്ങള്‍ അയാളെ സംശയ ദൃഷ്ട്ടിയോടെ ആണ് കണ്ടത്. ഇതിനോടകം തന്നെ തെമുജിനു വലിയൊരു ശത്രു ജനിച്ചിരുന്നു. തെമുജിന്റെ ബാല്യകാല സുഹൃത്ത്‌ ആയിരുന്ന ജമുഗ ആയിരുന്നു ആ വില്ലന്‍. ജമുഗയുടെ ശത്രുതക്ക് പിന്നില്‍ അസൂയ മാത്രമായിരുന്നു കാരണം. മറ്റു ഗോത്രങ്ങളെ കൂടി അയാള്‍ പറഞ്ഞിളക്കി തെമുജിനു എതിരാക്കി. വീണ്ടും ഒരു ഭീകര യുദ്ധത്തിനു കളമൊരുങ്ങി. വ്യക്തമായ ആധിപത്യം ജമുകക്ക് ഉണ്ടായിരുന്നു. തെമുജിന്റെ സൈന്യം ജമുഗയുടെതിനെക്കാള്‍ പകുതിയേ ഉണ്ടായിരുന്നുള്ളൂ. യുദ്ധത്തിനു തലേന്ന് രാത്രി രണ്ടു സൈന്യവും ഒരു കുന്നിന്‍ ചെരുവില്‍ തമ്പടിച്ചു. എണ്ണത്തില്‍ തങ്ങള്‍ക്കുള്ള പോരായ്മ അറിയാമായിരുന്ന തെമുജിന്‍ ഓരോ സൈനികനോടും അഞ്ചു പന്തം വീതം കത്തിച്ചു വക്കാന്‍ പറഞ്ഞു. ഇതൊരു തന്ത്രം ആയിരുന്നു. സാധാരണ ഒരു സൈനികന്‍ ഒരു പന്തം മാത്രമാണ് ഉപയോഗിക്കുക. തെമുജിന്‍ പറഞ്ഞ പ്രകാരം അഞ്ചു പന്തം വീതം കത്തിച്ചു വച്ചതോടെ അകലെ നിന്ന് നോക്കുന്ന ശത്രുക്കള്‍ കാണുന്നത് തങ്ങളുടെ അഞ്ചു ഇരട്ടി ആളുകള്‍ അപ്പുറത്ത് തംബടിചിരിക്കുന്നതായാണ്. സ്വാഭാവികമായും ഭയം മൂലം പലരും ഓടി പോയി. ഉണ്ടായിരുന്നവര്‍ തന്നെ മാനസികമായി തളര്‍ന്നു. പിറ്റേന്ന് യുദ്ധം നടന്നു. തന്ത്ര പ്രധാനമായ യുദ്ധത്തില്‍ തെമുജിന്‍ വിജയിച്ചു. ജമുഗ കാട് കയറി. കാട് കയറിയ ജമുഗയെ അംഗ രക്ഷകര്‍ തന്നെ പിടിച്ചു കെട്ടി തെമുജിനു മുന്നില്‍ കൊണ്ടിട്ടു. ശത്രു ആണെങ്കിലും തങ്ങളുടെ നേതാവിനെ ചതിച്ച അംഗ രക്ഷകരുടെ തല ആദ്യം വെട്ടാന്‍ ആയിരുന്നു തെമുജിന്റെ കല്‍പ്പന. ശേഷം ജമുഗയുടെയും.

ടാര്ട്ടരുകളോട് ചെയ്ത പോലൊരു വംശ ഹത്യ ഇവിടെ തെമുജിന്‍ ചെയ്തില്ല. പകരം അയാള്‍ എല്ലാ ഗോത്രത്തിലെയും മികച്ച പോരാളികള്‍ക്ക് സ്ഥാന കയറ്റം നല്കി. തന്‍റെ ജനറലിനെ കൊന്ന ഒരു സൈനികനെ അയാളുടെ സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്തതൊക്കെ ഇതിനുദാഹരണം ആണ്. ഗോത്രം നോക്കാതെ നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ തെമുജിനു പെട്ടെന്ന് അംഗീകാരം കിട്ടുന്നതിനു കാരണമായി. അങ്ങനെ 1206 ഇല്‍ എല്ലാ ഗോത്രങ്ങളെയും മന്ഗോളിയയിലെ പുരാതന തടാകത്തിനു കരയില്‍ വിളിച്ചു കൂട്ടി. പുതിയ ഒരു സാമ്രാജ്യം പിറവിയെടുത്തു- മംഗോളിയ. അവിടെ വച്ച് അയാള്‍ പില്‍ക്കാലത്ത് ലോകത്തെ വിറപ്പിച്ച ആ പേര് അല്ലെങ്കില്‍ പദവി സ്വീകരിച്ചു. “ചെന്ഗിസ് ഖാന്‍”

ഖാന്‍ എന്നാല്‍ ചക്രവര്‍ത്തി അല്ലെങ്കില്‍ നേതാവ് എന്നാണ് അര്‍ഥം. പക്ഷെ ചെന്ഗിസ് എന്നതിന്‍റെ അര്‍ഥം എന്താണ് എന്ന് ഇന്നും തര്‍ക്ക വിഷയം ആണ്. ഭയപ്പെടുത്തുന്ന, അല്ലെങ്കില്‍ രാജാതി രാജന്‍ എന്നൊകെ ആവാം അര്‍ഥം എന്ന് വിശ്വസിച്ചു പോരുന്നു.മേല്‍പ്പറഞ്ഞ ചരിത്രം മുഴുവന്‍ മംഗോളിയ എന്നാ രാജ്യത്തിന്‍റെ പിറവിയെ പറ്റി മാത്രമാണ് പറഞ്ഞത്. ചെങ്കിസ് ഖാന്‍ അവിടം കൊണ്ട് നിര്‍ത്തിയിരുന്നു എങ്കില്‍ ഇന്ന് അയാളെ ആരും അറിയില്ലായിരുന്നു. ഒരു പക്ഷെ മന്ഗോളിയുടെ പിതാവ് എന്നതിലുപരി ഒരു പ്രാധാന്യവും അയാള്‍ക്ക്‌ കിട്ടുകയും ചെയ്യില്ലായിരുന്നു. പക്ഷെ ജീവിതത്തിലുട നീളം ഭാഗ്യം തന്‍റെ ഒപ്പം ആണെന്ന് ചെങ്കിസ് വിശ്വസിച്ചിരുന്നു. ലോകം കീഴടക്കേണ്ടത് തന്‍റെ കടമയായോ നിയോഗമായോ അയാള്‍ കരുതി. ആകാശത്ത് ഒരു സൂര്യനെ ഉള്ളു. അത് കൊണ്ട് ഭൂമിയില്‍ ഒരു രാജാവേ പാടുള്ളൂ. ഇതായിരുന്നു ചെങ്കിസിന്റെ ചിന്തഗതി.

ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ ഉള്ള സാമ്രാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ പുതുതായി ജന്മം കൊണ്ട ഈ രാജ്യം വെറും ശിശു മാത്രം ആയിരുന്നു. ഇവര്‍ക്ക് കൃത്യമായ ഒരു മതം ഇല്ല. എഴുത്തും വായനയും ഇല്ല. ഭരണ ഘടനയോ സംവിധാനങ്ങളോ ഇല്ല. പക്ഷെ മറ്റൊരു രാജ്യത്തിനും ഇല്ലാത്ത ചില സവിശേഷതകള്‍ മന്ഗോളുകള്‍ക്ക് ഉണ്ടായിരുന്നു. അവര്‍ ജനിച്ചു വീഴുന്നതെ പോരാളികള്‍ ആയിട്ടായിരുന്നു. അഞ്ചു വയസ്സുള്ള കുഞ്ഞു പോലും കുതിരയെ ഓടിക്കുമായിരുന്നു. കാലങ്ങള്‍ നീണ്ട യുദ്ധങ്ങള്‍ അവിടെ അവശേഷിപ്പിച്ചത് ഒരു ധീര ജന വിഭാഗത്തെ മാത്രം ആയിരുന്നു. അവരുടെ കവചം തുകലും അതിനടിയില്‍ പട്ടു വസ്ത്രവും ആയിരുന്നു. തുകല്‍ തുളക്കുന്ന അസ്ത്രത്തെ പട്ടു ചുറ്റി വരിയുന്നത് മൂലം ഇതൊരു ബുള്ളറ്റ് പ്രൂഫ്‌ പോലെ ആക്റ്റ് ചെയ്തു. ഇനി എടുത്തു പറയേണ്ട മറ്റൊരു കാര്യം മംഗോള്‍ സൈന്യത്തിന്‍റെ വേഗതയായിരുന്നു. ഓരോ പടയാളിക്കും മൂന്നോ അതിലധികമോ കുതിര ഉണ്ടായിരുന്നു. ഒന്ന് ക്ഷീണിക്കുമ്പോള്‍ മറ്റേതിന്റെ പുറത്തു കയറി യാത്ര തുടരാന്‍ (എല്ലാത്തിനെയും ബന്ധിപ്പിക്കും) കഴിഞ്ഞിരുന്നതിനാല്‍ അസാമാന്യ വേഗത്തില്‍ ഇവര്‍ ദൂരങ്ങള്‍ താണ്ടി. നാസികളുടെ ബ്ലിട്സ്ക്രീഗിനെക്കള്‍ വേഗതയുണ്ടായിരുന്നു മന്ഗോലുകളുടെ ആക്രമണത്തിന്. സര്‍വോപരി കുതിരപ്പുറത്തു ഇരുന്നു ഏതു വശത്തേക്കും അസ്ത്രം അയക്കാന്‍ കഴിയുന്ന യോദ്ധാക്കള്‍ ,അവരുടെ ആയുധം ആയിരുന്ന പ്രത്യേക തരം അമ്പും വില്ലും ഇത് രണ്ടും കൊണ്ട് ലോകത്തിലെ അന്നുണ്ടായിരുന്ന ഏറ്റവും മികച്ച സൈന്യം ആയിരുന്നു മന്ഗോലുകള്‍ എന്ന് പറയാം.

ആദ്യത്തെ അവരുടെ ലക്ഷ്യം ചൈന ആയിരുന്നു. ചൈനയുമായി മന്ഗോലുകള്‍ കാലങ്ങളായി യുദ്ധം നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം കേവലം കൊള്ളകള്‍ മാത്രമായിരുന്നു. ഇത്തവണ പക്ഷെ പിടിച്ചടക്കുക എന്നാ ഉദ്ദേശത്തോടെ ആയിരുന്നു ആക്രമണം. മൂന്നു വര്ഷം നീണ്ട യുദ്ധത്തിനൊടുവില്‍ സിയാ സാമ്രാജ്യത്തിന്റെ രാജാവ് കീഴടങ്ങി. കൂട്ടകൊലക്ക് തയ്യാറെടുത്ത മന്ഗോലുകളുടെ കാലു പിടിച്ച രാജാവ് ആവശ്യം വരുമ്പോള്‍ സൈന്യത്തെ നല്‍കാം എന്ന ഉറപ്പിന്മേല്‍ ജീവന്‍ രക്ഷിച്ചു. തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി ഓരോ രാജ വംശങ്ങളെയും മന്ഗോലുകള്‍ ഇല്ലായ്മ ചെയ്തു. കീഴടങ്ങിയവരെ തങ്ങളുടെ സാമന്തന്മാര്‍ ആയി പ്രഖ്യാപിച്ചുകൊണ്ട് അടുത്ത രാജ്യം ലക്ഷ്യമാക്കി നീങ്ങി. ചൈനയില്‍ ആയിരുന്നു പടയോട്ടം മുഴുവന്‍. ജിന്‍ രാജ വംശവുമായി മാത്രം നാല് വര്‍ഷം നീണ്ട യുദ്ധം നടത്തി. ഏറ്റവും വലിയ ശീത മരുഭൂമിയും, പോയവര്‍ ആരും മടങ്ങി വരില്ലെന്ന് കുപ്രസിദ്ധി നേടിയ തക്കലമക്കാന്‍ മരുഭൂമിയും അവര്‍ താണ്ടി. ഇതിനിടയില്‍ നാലുപാടും കച്ചവട ലക്ഷ്യവും ചാര പ്രവര്‍ത്തനവും ചെയ്യാന്‍ ആളുകളെ വിട്ടു. അങ്ങനെ ഒരു കൂട്ടര്‍ അന്നത്തെ പേര്‍ഷ്യയിലും എത്തി. ക്വാരസ്മിയന്‍ രാജ വംശം ആണ് അവിടം ഭരിച്ചിരുന്നത്. ഇന്നത്തെ അഫ്ഗാന്‍ മുതല്‍ സൌദിയുടെ അതിര്‍ത്തി വരെ പരന്നു കിടന്നിരുന്ന ഒരു മഹാ സാമ്രാജ്യം ആയിരുന്നു ഇത്. ഇതിനകത്ത് കടന്ന മംഗോള്‍ കച്ചവട സംഘങ്ങളെ പക്ഷെ ഗവര്‍ണ്ണര്‍ പിടി കൂടി വധിച്ചു. എന്നാല്‍ പതിവിനു വിപരീതമായി നഷ്ട്ടപരിഹാരം മാത്രമാണ് ചെങ്കിസ് ചോദിച്ചത്. എന്നാല്‍ ഷാ അതും നിരസിച്ചു. എത്ര വലിയ ദുരന്തം ആണ് രാജ്യത്തെ കാത്തിരിക്കുന്നത് എന്ന് അവിടുത്തെ ഷാ ആയിരുന്ന അലാദിന്‍ മുഹമ്മദ്‌ രണ്ടാമന് അറിയില്ലായിരുന്നു. ചൈനീസ്‌ യുദ്ധത്തില്‍ മുഴുകി ഇരുന്നിരുന്ന ചെങ്കിസ് ഇതോടെ പ്രതികാര ദാഹിയായി മാറി. താന്‍ പണ്ട് കീഴടക്കിയ സിയാ രാജാവിനോട് പേര്‍ഷ്യ ആക്രമിക്കാന്‍ സൈന്യത്തെ വിട്ടു തരാന്‍ ആവശ്യപ്പെട്ടു. പക്ഷെ അയാള്‍ കാലു മാറി. സൈന്യത്തെ കിട്ടാതാകുമ്പോള്‍ ചൈനീസ്‌ കാമ്പയിന്‍ നിര്‍ത്തി വച്ച് പേര്‍ഷ്യ ആക്രമിക്കാന്‍ പോകും ചെങ്കിസ് എന്നായിരുന്നു സിയാ രാജാവ് വിചാരിച്ചത്. അവിടെ നിന്ന് മടങ്ങി വരുമ്പോള്‍ തിരിച്ചടിക്കാം എന്നും അവര്‍ കണക്കു കൂട്ടി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ചൈനീസ്‌ യുദ്ധങ്ങളുടെ ചുമതല തന്‍റെ വിശ്വസ്തരെ ഏല്‍പ്പിച്ചു ചെങ്കിസ് നേരിട്ട് പേര്‍ഷ്യയെ ആക്രമിച്ചു. ഒരേ സമയം രണ്ടു രാജ്യങ്ങളുമായി പോരാടി.

ഏറ്റവും ഭീകരമായ യുദ്ധം ആണ് പേര്‍ഷ്യയില്‍ നടന്നത്. ചെകുത്താന്റെ സൈന്യം എന്നാ പേരിനെ അന്വര്‍ത്ഥം ആക്കുന്ന തരത്തില്‍ ആണ് ചെങ്കിസ് പെരുമാറിയത്. ഒന്നിന് പുറകെ ഒന്നായി പേര്‍ഷ്യന്‍ നഗരങ്ങള്‍ മന്ഗോളുകള്‍ക്ക് മുന്നില്‍ വീണു. ഇതിനുള്ളില്‍ ജീവിച്ചിരുന്ന മനുഷ്യരെ കൂട്ടത്തോടെ മരുഭൂമിയില്‍ തെളിച്ചു കൊണ്ട് പോയി വെട്ടി കൊന്നു. യുദ്ധ തടവുകാരെ വയ്ക്കുന്ന ശീലം മന്ഗോളുകള്‍ക്ക് ഉണ്ടായിരുന്നില്ല. ഓരോ യുദ്ധത്തിനു ശേഷവും ഓരോ സൈനികനും ശരാശരി മുപ്പതു സിവിലിയനെ എങ്കിലും കൊല്ലണം എന്ന് നിര്‍ബന്ധം ആയിരുന്നു. കുട്ടികളെ ഉപയോഗിച്ചിരുന്നത് അടുത്ത യുദ്ധത്തില്‍ മനുഷ്യ മറ ആയിട്ടായിരുന്നു. അതായത് സ്വന്തം രാജ്യത്തെ കുട്ടികള്‍ മുന്നില്‍ ബന്ധനസ്ഥരായി നില്‍ക്കുമ്പോള്‍ അറബികള്‍ക്ക് എങ്ങനെ ആക്രമിക്കാന്‍ സാധിക്കും. ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടയില്‍ മനുഷ്യരെ കൊന്നു മന്ഗോലുകള്‍. ഇതിനെല്ലാം കാരണക്കാരന്‍ ആയ ഷായെ പക്ഷെ മന്ഗോളുകള്‍ക്ക് കിട്ടിയില്ല. അയാള്‍ ഒരു ദ്വീപിലേക്ക് പലായനം ചെയ്തു. അവിടെ പട്ടിണി കിടന്നു മരിച്ചു. അയാളുടെ മകന്‍റെ തലയെങ്കിലും കിട്ടാന്‍ മന്ഗോലുകള്‍ പരക്കം പാഞ്ഞു. ഇന്ത്യ അന്ന് ഇസ്ലാമിക രാജ്യം ആയിരുന്നു. ഇല്‍തുമിഷ് ആയിരുന്നു ഭരിച്ചിരുന്നത്. ഇവിടെ അഭയം തേടാന്‍ നോക്കിയ രാജ കുമാരന് പക്ഷെ ഇല്തുമിഷ് ഭയം നിമിത്തം അഭയം നല്‍കിയില്ല. ഇയാളെ പിന്തുടര്‍ന്ന് വന്ന മന്ഗോലുകള്‍ സിന്ധും പഞ്ചാബും ഗുജറാത്തിന്‍റെ ചില പ്രദേശങ്ങളും ആക്രമിച്ചു കൊള്ളയിട്ടു വാരി കൊണ്ട് പോയതല്ലാതെ ഇന്ത്യയിലേക്ക്‌ കടക്കാന്‍ തുനിഞ്ഞില്ല. ഇതിനോടകം തന്നെ ചൈനയിലെ യുദ്ധവും മന്ഗോലുകള്‍ വിജയിച്ചിരുന്നു. ടിബറ്റ് മുഴുവന്‍ അവര്‍ കത്തിച്ചു. കശ്മീര്‍ പിടിച്ചെടുത്തു. ശേഷം ചെങ്കിസ് പഴയ സിയാ രാജാവിന്‌ നേരെ തിരിഞ്ഞു. ആ രാജ്യത്തെ അപ്പാടെ തകര്‍ത്തു. ജീവന്‍റെ മാത്രമല്ല ആ രാജ്യത്തിന്‍റെ തന്നെ ശേഷിപ്പുകള്‍ ഭൂ മുഖത്ത് നിന്നും തുടച്ചു മാറ്റി. ഇതിനോടകം തന്നെ രോഗ ബാധിതന്‍ ആയിരുന്ന ചെങ്കിസിന്റെ അവസാന യുദ്ധം ആയിരുന്നു അത്. ഇവിടെ വച്ച് 1227 ഇല്‍ നീണ്ട ഇരുപതു വര്‍ഷത്തെ പടയോട്ടത്തിനു ശേഷം ചെങ്കിസ് ഖാന്‍ മരണത്തിനു മുന്നില്‍ കീഴടങ്ങി. മനുഷ്യ ചരിത്രം കണ്ടതില്‍ വച്ച് ഏറ്റവും ശക്തനായ ചക്രവര്‍ത്തിയും ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഉടമയും ആയിരുന്നു മരിക്കുമ്പോള്‍ ചെങ്കിസ്. അദ്ദേഹത്തിന്റെ മൃത ദേഹം വലിയ നിധിക്കും ആയിരത്തോളം കുതിരകള്‍ക്കും ഒപ്പം മന്ഗോളിയയില്‍ എവിടെയോ അടക്കം ചെയ്തു. അടക്കാന്‍ പോയവരെ മുഴുവന്‍ മടങ്ങി വന്നപ്പോള്‍ കൊന്നു. അത് കൊണ്ട് മേല്‍പ്പറഞ്ഞ സ്ഥലം ഇന്നും അജ്ഞാതമായി തുടരുന്നു.

ചെങ്കിസിന്റെ മരണത്തിനു ശേഷവും മംഗോള്‍ സാമ്രാജ്യം വളരുക തന്നെയാണ് ചെയ്തത്. റഷ്യ,കിഴക്കന്‍ യൂറോപ്പ് കൊറിയ വിയറ്റ്നാം തുടങ്ങി കര മാര്‍ഗം എത്താവുന്ന സ്ഥലങ്ങള്‍ എല്ലാം മന്ഗോലുകള്‍ പിടിച്ചടക്കി. യൂറോപ്പിലെ പുരോഹിതര്‍ ഇവര്‍ പിശാചുക്കള്‍ ആണെന്നും ചിരന്ജീവികള്‍ ആണെന്നും ആണ് പറഞ്ഞു പരതിയിരുന്നത്‌. യുദ്ധം ജയിച്ചതിനു ശേഷം ആളുകളെ കശാപ് ചെയ്യാന്‍ മന്ഗോലുകള്‍ പള്ളി ഉപയോഗിച്ചിരുന്നതു കൊണ്ടാകാം. റഷ്യയില്‍ മന്ഗോലുകള്‍ തകര്‍ക്കാത്ത ഒറ്റ നഗരം പോലും ഇല്ലായിരുന്നു. മതപരമായ കാര്യങ്ങളില്‍ യാതൊരു അസഹിഷ്ണുതയും ചെങ്കിസ് കാണിച്ചിരുന്നില്ല. ഒരിക്കല്‍ “ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ കൊല്ലരുത്” എന്ന് പറഞ്ഞ ചിലരോട് ചെങ്കിസ് പറഞ്ഞത് ഇങ്ങനെയാണ് “നിങ്ങളുടെ ദൈവം നിങ്ങളെ പാപികള്‍ ആയും, ശിക്ഷിക്കപ്പെടെണ്ടവര്‍ ആയിട്ടുമാണ് കാണുന്നത്. അല്ലെങ്കില്‍ എന്നെ ഇങ്ങോട്ട് എത്തിക്കില്ലയിരുന്നല്ലോ” അദ്ദേഹത്തിന്‍റെ തലസ്ഥാനത്ത് ഇസ്ലാമിന്റെത് അടക്കം എല്ലാ മതക്കാരുടെയും ആരാധനാലയങ്ങള്‍ ഉണ്ടായിരുന്നു. പല നാട്ടിലെയും പ്രഗല്‍ഭരായ പണ്ഡിതരെ ഇവിടെ കൊണ്ട് വന്നു പാര്‍പ്പിച്ചിരുന്നു.

പടയോട്ടത്തില്‍ ഉടനീളം ധാരാളം സ്ത്രീകളെ ചെങ്കിസ് ഭാര്യയാക്കി. അവരിലൊക്കെ അനേകം സന്താനങ്ങളെയും ഉണ്ടാക്കി. ഏഷ്യയില്‍ ഒട്ടാകെ നടത്തിയ ജനിതക പഠനങ്ങള്‍ തെളിയിക്കുന്നത് ഏതാണ്ട് മൂന്നര കോടിയിലേറെ പേരുടെ പൂര്‍വിക പിതാമഹന്‍ എണ്ണൂര്‍ വര്ഷം മുന്പ് മംഗോളിയന്‍ പ്രദേശത്ത് ജീവിച്ചിരുന്ന ഒരാള്‍ ആയിരുന്നു എന്നാണ്. ആ മംഗോളിയന്‍ ചെങ്കിസ് ആവാതെ വേറാരും ആവാന്‍ തരമില്ല. അതായത് ഇന്ന് ലോകത്തെ ഇരുന്നൂറില്‍ ഒരാള്‍ ചെങ്കിസ്കാന്റെ പിന്ഗാമിയാനെന്നു പറയാം. ഉങ്ങനെ പലയിടത്തും കുടിയേറിയ മന്ഗോലുകള്‍ അവിടുത്തെ മതം സ്വീകരിച്ചുകൊണ്ട് അവിടുത്തെ ആളുകള്‍ ആയി മാറി. ഇവരില്‍ പലരും പിന്നീട് പല പ്രദേശത്തെയും രാജാക്കന്മാര്‍ ആയി മാറി. ഒരുപാട് രാജ വംശങ്ങള്‍ ഇങ്ങനെ പിറന്നു. അത്തരത്തില്‍ ഒരാളായിരുന്നു ഉസ്ബക് പ്രദേശത്ത് നിന്നും പില്‍ക്കാലത്ത് ലോകം പിടിക്കാന്‍ പുറപ്പെട്ട തിമൂര്‍ ഒക്കെ. ഇനിയാണ് ക്ലൈമാക്സ്, ഇതേ രാജ വംശത്തിലെ ഒരു രാജ കുമാരന്‍ ചെറിയ യുദ്ധങ്ങള്‍ ഒക്കെ നടത്തി വലിയ പോരാളി ആയി മാറി. പില്‍ക്കാലത്ത് അഫ്ഗാന്‍ പിടിച്ചെടുത്തു അവിടെ നിന്ന് ഇന്ത്യയും. അയാളും അയാളുടെ തലമുറയും പിന്നെ ഇരുന്നൂര്‍ വര്‍ഷം ഇന്ത്യ ഭരിച്ചു. ആ പോരാളി വേരാരുമല്ല. ബാബര്‍. മംഗോള്‍ എന്ന് പേര്‍ഷ്യയില്‍ പറഞ്ഞതാണ് പിന്നീട് മുഗള്‍ ആയി മാറിയത്....

Crdt: sharp shooter

No comments: